Monday, July 12, 2010

നഷ്ടപ്പെട്ട കളിപ്പാവകള്‍ ...

അല്പം ഗോതമ്പ് തവിട് വായിലിട്ടു അയ്മന്‍ പുറത്തെ ക്കെവിടെയോ ഓടി മറഞ്ഞു.ഫത്തൂമി നഷ്ടപ്പെട്ട പാവക്കുട്ടിയെ ഓര്‍ത്ത്‌ കരയുകയായിരുന്നു.ഉമ്മു അയ്മന് കരയാന്‍ കണ്ണ് നീരില്ലായിരുന്നു.ഉപരോധം കണ്ണ് നീരിനെപ്പോലും ബാധിച്ചിരിക്കാം.






താര്‍പ്പായ മേല്‍കൂര വിരിച്ച അഭയാര്‍ത്തി കൂടാരത്തിന് മുമ്പിലെ മലിന ജലത്തില്‍ അംഗ ഭംഗം വന്ന കുട്ടികള്‍ കളിക്കുന്നു.ഫത്തൂമി വീണ്ടും കരഞ്ഞു.ഇപ്പോള്‍ അവള്‍ കരഞ്ഞത് വിശന്നിട്ടായിരുന്നു.ഉമ്മു അയ്മന്‍ വെള്ളം ചൂടാക്കി അല്പം ഗോതമ്പ് അതിലേക്കിട്ടു ചൂടാക്കി ത്തുടങ്ങി.





അയ്മന്‍ കടല്‍ തീരത്തെക്കായിരുന്നു ഓടിയത്.ധ്യാനത്തിലെന്ന പോലെ ഇരുന്ന കിഴവന്റെയടുത്തു അയ്മനിരുന്നു.കിഴവന്റെ കണ്ണില്‍ നിന്നും ഉപരോധമില്ലാതെ കണ്ണ് നീര്‍ ഒഴുകി മൈലാഞ്ചി ത്താടിയും നനച്ചു മുഷിഞ്ഞ വസ്ത്രത്തിലേക്ക്‌ ഒഴുകി.





അയ്മന്‍ കിഴവന്റെ ഒരു ഗ്ലാസ്സ് പൊട്ടിയ ദൂര ദര്ശിനിയില്‍ സഹായഹസ്തവുമായി വരുന്ന ഒരു കപ്പല്‍ തിരഞ്ഞു.കടല്‍ ക്കരയില്‍ അയ്മനും കിഴവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ .കടല്‍ ത്തീരം മരുഭൂമി യിലേക്ക് ലയിച്ചു നിന്നു.





കിഴവന്റെ കണ്ണ് നീര്‍ പോലെ തിരമാലകള്‍ ഉപരോധമില്ലാതെ കരയിലേക്ക് കയറിയും കടലിലേക്ക്‌ ഇറങ്ങിയും തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു.ഫത്തൂമിയുടെ നഷ്ടപ്പെട്ട കളിപ്പാട്ടം യമനെ വീണ്ടും മ്ലാനവദനാക്കി .കിഴവന്‍ യമനെ അരികിലീക്ക് ചേര്‍ത്തു നിര്‍ത്തി പിറുപിറുത്തു.''വരും ഒരു കപ്പല്‍ ക്ഷമിക്കൂ കുട്ടീ ''.





സൈന്യം ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത വീടിനു താഴെ ഫത്തൂമിയുടെ നഷ്ടപ്പെട്ട കളിപ്പാട്ടത്തിനൊപ്പം തന്റെ ജെഷ്ടനും പിതാവും മണലില്‍ പുതഞ്ഞു കിടന്നു.കിഴവന്‍ എഴുന്നേറ്റു യമനോട് ഒന്നും മിണ്ടാതെ അതിര്‍ത്തിയില്ലാത്ത കടല്‍ തീരം മുറിച്ചു കടന്നു മരുഭൂമി യിലെക്കെവിടെയോ മറഞ്ഞു.





കടല്‍ തീരത്ത്‌ അയ്മന്‍ മാത്രമായി.തകര്‍ത്താലും എളുപ്പം പണിയാനാവുന്ന മാള ങ്ങളിലേക്ക് ബുള്‍ ടോസരിന്റെ മഞ്ഞ നിറമുള്ള ഞണ്ടുകള്‍ ഒളിച്ചു കളി തുടര്ന്നു.കിഴവന്‍ ഉപേക്ഷിച്ചു പോയ ദൂര ദര്ശിനി യുടെ പൊട്ടിയ ഗ്ലാസ്സില്‍ അയ്മന്‍ ന്റെ മുഖം മുറിഞ്ഞു കിടന്നു.





ഉമ്മു അയ്മന്‍ ഗോതമ്പ് കഞ്ഞി വേവിച്ചു അയ്മന്‍ നെ കാത്തിരുന്നു.നഷ്ടപ്പെട്ട കളി പാവയെ ഓര്‍ത്ത്‌ കരഞ്ഞു ഫത്തൂമി ഉറങ്ങി.അബൂ അയ്മന്‍ ന്റെ വിവാഹ നാളെടുത്ത ചിത്ത്രത്തിലേക്ക് വികാരമില്ലാതെ നോക്കി ഉമ്മു അയ്മന്‍ നെടു വീര്‍പ്പിട്ടു.





ഉപരോധം സൃഷ്ടിച്ച പട്ടാള ബാരക്കുകളില്‍ വീഞ്ഞും രതിയുമൊഴുകി.ചെറു കല്ലുകള്‍ പെറുക്കി എടുത്തു അംഗ ഭംഗം വന്ന കുട്ടികള്‍ ശൂന്യത യിലെക്കെ റിഞ്ഞു തങ്ങളുടെ പ്രതിഷേധം അറിയിച്ചു.സ്വന്തം നാട്ടില്‍ അന്യമാക്കപ്പെട്ട കുട്ടികള്‍ നഷ്ടപ്പെട്ട കളി പ്പാട്ടങ്ങളും തകര്‍ന്ന വീടുകളിലെ വിരല്‍ പ്പാടുകളും ദുസ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു.







ദൂര ദര്‍ശിനിയില്‍ പൊട്ടാത്ത ഗ്ലാസ്സിലൂടെ അകലെ തകര്‍ന്ന കപ്പലില്‍ നിന്നും ഒഴുകി നടന്ന ഒരു കളി പ്പാവ അയ്മന്‍ ന്റെ ദൃഷ്ടി യിലേക്ക് കടന്നു വന്നു.ഉമ്മു അയ്മന്‍ ഗോതമ്പ് വിതരണം ചെയ്യുന്ന വരിയിലെ അവസാനത്തെ അഭയാര്‍ത്തി സ്ത്രീ ആയിരുന്നു..





കടലില്‍ അയ്മന് തൊടാനാവാതെ കളിപ്പാവ തെന്നി യൊഴുകി ക്കൊണ്ടിരുന്നു.നഷ്ടപ്പെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയ ഫത്തൂമിയുടെ ആഹ്ലാദം അയ്മന്‍ നെ ഉല്സാഹ വാനാക്കി...



പകുതിക്കു താഴെ ശതമാനം വരുന്ന ബാക്കി അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ഗോതമ്പി ല്ലാതെ സന്നദ്ധ പ്രവര്‍ത്തകര്‍ ആകാശത്തേക്ക് കൈയുയര്‍ത്തി പ്രാര്‍ത്ഥന യില്‍ മുഴുകി.അവസാനത്തെ വരിയില്‍ ഉമ്മു അയ്മന്‍ തളര്‍ന്നു വീണു.തകര്‍ന്ന വീട്ടിനടിയില്‍ നഷ്ടപ്പെട്ട കളിപ്പാവയെ ഓര്‍ത്ത്‌ ഫത്തൂമി അപ്പോഴും കരയുന്നുണ്ടായിരുന്നു

1 comment:

Naushu said...

നന്നായി പറഞ്ഞിരിക്കുന്നു