Monday, March 19, 2012

ഞാറ്റുവേലക്കിളികള്..



വീടിനു പുറകിലെ പെരിയിലക്കാടുകളില്‍ നിന്നും അരിച്ചു വന്ന തണുത്ത കാറ്റ് സുഖമുള്ളൊരു തലോടലായി മനസ്സിലെക്കായിരുന്നു വീശിയത്.

ഉമ്മിയുടെ കണ്ണിലെ തോരാമഴ ഓര്‍ത്ത്  അല്പം ദുഃഖം തോന്നിയെങ്കിലും അയീഷ തന്റെ ‍  തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു.

എത്ര കടുത്ത പ്രതിസന്ധിയിലും  തളരാതെ ഉറച്ച മനസ്സോടെ പെരുമാറുന്ന അബു ഇന്ന് ശബ്ദമില്ലാതെ കരയുന്നത് കാണേണ്ടി വന്നു.

ഇദ്രീ സ് പൊഴിക്കുന്ന പുഞ്ചിരിയുടെ പാല്‍നിലാവ്  ഒരു സംരക്ഷണം പോലെ തന്നെ വലയം ചെയ്യുന്നത് അയീഷ  അറിഞ്ഞു.

വിവാഹത്തിനു ശേഷം സമീര്‍ മിര്‍സയുടെ  കൂടെ അയാളുടെ മാര്ദ്ദവമായ കിടക്കയില്‍ അനുഭവിച്ച  സ്പര്‍ശത്തെക്കാള്‍ അത്രയും മാര്ദ്ദവമില്ലാത്ത      തന്റെ വീട്ടിലെ കിടക്കയില്‍  അവള്‍ അനുഭവിച്ചു.

മുപ്പത്തഞ്ചു ദിവസത്തെ ദാമ്പത്യം ,അതായിരുന്നു തനിക്കു വിധിച്ചത്.അവളോര്‍ത്തു.വേണമെങ്കില്‍ ജീവിതകാലം മുഴുവന്‍ സമീര്‍ മിര്സയോടൊത്തു അവിടെ കഴിയാം.പക്ഷെ തന്റെ ആത്മാഭിമാനം പണയം വെക്കണം.അല്ലെങ്കില്‍ എന്നെന്നേക്കുമായി അഭിമാനം ഉപേക്ഷിച്ചു ഒരു മാംസത്തുണ്ടായി ജീവിക്കണം.എന്തിനു?

അബുവും ഉമ്മിയും തന്നെ വളര്‍ത്തിയ സംസ്കാരമുപേക്ഷിച്ചു കേവലം ദിനങ്ങള്‍ മാത്രം ദര്‍ശിച്ച  പുതിയ സംസ്കാരത്തെ ആശ്ലേഷിക്കാനോ ?ആത്മാഭിമാനം നഷ്ടപ്പെട്ടു ജീവിക്കുന്നത് മരണത്തിനു തുല്യമാണെന്ന് അവള്‍ വിശ്വസിച്ചു.

സമീര്‍ മിര്‍സ തന്നെ സ്നേഹിച്ചിട്ടുണ്ടാവാം.കൂട്ട് കുടുംബം വിട്ടൊരു മാറിത്താമാസം അയാള്‍ ആഗ്രഹിക്കുന്നില്ല.

പെരിയിലക്കാടുകളിലെ തണുത്തു സാന്ദ്രമായ ഇരുളിടങ്ങളില്‍ നിന്നും ചീവീടുകള്‍ മത്സരിച്ചു കരഞ്ഞു.അതിനുമ പ്പുറത്ത് ഇലയനക്കങ്ങളുടെ അഞ്ചെട്ടു വന്മരങ്ങളും കടന്നു ഇരുട്ടിന്റെ നിബിഡതയോടിഴുകി ചേര്‍ന്ന്  ഇദ്രീസിന്റെ ചെറിയ വീടുണ്ട്.

വിവാഹിതയാകും മുമ്പ്  ഇദ്രീസുമായുള്ള പരസ്പര ഇഷ്ടം പെരിയിലക്കാടുകളില്‍ ആരോടും പറയാതെ കാറ്റ് മാത്രം നെഞ്ചിലേറ്റി.

അയാളെ ഒരിക്കലും കുറ്റം പറയാനാവില്ല.കാരണം ഇദ്രീസിന്റെ കുടുംബം അഷ്ടി തേടിയിരുന്നത് അബുവിന്റെ കാരുണ്യത്താലായിരുന്നു.


സമീര്‍ മിര്‍സയുടെ വീട്ടില്‍ കാലുകുത്തിയ ദിനം തന്നെ മനസ്സു മടുത്തിരുന്നു.വലിയൊരു തരവാടായിരുന്നതിനാല്‍ അന്യ പുരുഷന്മാരും സ്ത്രീകളും വളരെ അടുത്തിടപഴകുന്ന രീതി ആയിരുന്നു കൂടുതല്‍ അസ്വസ്ഥ മാക്കിയിരുന്നത്.

പകലായിരുന്നെന്നു കരുതി അബദ്ധത്തില്‍ പാടിപ്പോയ ഒരു ഞാറ്റു വേലക്കിളി രാത്രിയെ ഒന്ന് കുറുകിയുണര്ത്തി വീണ്ടും നിശബ്ദമാക്കി.

ഉമ്മി ഉറക്കിലും വിതുമ്പുന്നുണ്ടാവുമെന്നു അയീഷ  വിശ്വസിച്ചു.അബു ഇപ്പോള്‍ അര്‍ദ്ധ മയക്കത്തിലാവും.

തന്റെ തീരുമാനത്തില്‍ ഒന്ന് കയര്‍ക്കുകയോ രൂക്ഷമായ ഒരു നോട്ടം പോലും തരാത്ത അബുവിന്റെ  പെരുമാറ്റത്തില്‍  അവള്‍ക്കു അഭിമാനം തോന്നി.

സമീര്‍ മിര്‍സ തിരിച്ചു വരുന്ന അര്‍ദ്ധ രാത്രി വരെ വളരെ അടുത്ത്‌ ഇടപഴകേണ്ടി  വരുന്ന ബന്ധു ജനങ്ങളെ കുറിച്ചുള്ള തന്റെ പരിവേദനം  സമീര്‍ മിര്‍സ അവഗണിച്ചതായിരുന്നു കൂടുതല് വിഷമിപ്പിച്ചത്.

അവസാനം തന്റെ ശരീരത്തിന്റെ  മാംസളമായ ഭാഗത്ത് പതിച്ച  ബന്ധുവിന്റെ കരണത്തൊന്ന് കൊടുത്ത് ഇറങ്ങിപ്പോന്നപ്പോഴാണ് ആശ്വാസമായത്.

സമീര്‍ മിരസക്ക് അതിലും ന്യായീകരണം ഉണ്ടായിരുന്നു എന്നതായിരുന്നു അത്ഭുതം.

ഇത്തവണ ഞാറ്റു വേലക്കിളിക്ക്  അബദ്ധം സംഭവിച്ചില്ല.പെരിയിലക്കാടുകളിലെക്ക് സൂര്യന്‍ തന്റെ ആദ്യ കിരണങ്ങള്‍ പ്രഭാതത്തിന്റെ ആഗമനമെന്നറിയി ച് നീട്ടിത്തുടങ്ങിയിരുന്നു.

ഈ പ്രഭാതത്തിനു  ഇദ്രീസിന്റെ മുഖത്തെ പ്രസാദം പോലെ തെളിമ ഉണ്ടെന്നു  അയീഷ അറിഞ്ഞു.

ഇദ്രീസിന്റെ മുഖം കണികണ്ടുണര്‍ന്ന  പ്രഭാതം  ഉമ്മിയുടെ മുഖത്തെ തെളിച്ചം പോലെ അബുവിന്റെ മുഖത്തു  ദര്‍ശിച്ച  മനസ്സമാധാനം പോലെ അയീഷക്ക് ഉന്മേഷം പകര്‍ന്നപ്പോള്‍ പെരിയിലക്കാടുകളില്‍ അനേകം ഞാറ്റുവേല ക്കിളികള്‍ വയല്‍ സഞ്ചാര ത്തിനായി  തയ്യാരേടുക്കുന്നുണ്ടായിരുന്നു..


7 comments:

റോസാപ്പൂക്കള്‍ said...

ഇദ്രീസ് ഇനി അവളെ കാക്കുമായിരിക്കും അല്ലെ.

RAJASILPAM said...

നമ്മുടെ ശരികളെ മനസ്സിലാക്കുന്ന മാതാപിതാക്കള്‍.... ആയിഷയുടെ അനുഗ്രഹമായി ഉമ്മിയും , അബുവും......ഇദ്രീസിന്റെ മുഖം കണി കണ്ടുണരുന്ന ആയിഷയുടെ ചിത്രം പെരിയിലക്കാടുകളില്‍ നിന്നും വരുന്ന തണുത്ത കാറ്റായി വായനക്കാരന്റെ മനസ്സിലും.....
നല്ലൊരു kadha യ്ക്ക് ആശംസകള്‍............

ajith said...

വായിച്ചു

Pradeep Kumar said...

വായിച്ചു.....
താങ്കളില്‍ നിന്നും ഇതിലും മികച്ച രചനകള്‍ പ്രതീക്ഷിക്കുന്നു.....

ഭ്രാന്തന്‍ ( അംജത് ) said...

ഷാജഹാന്‍ പല കഥകളും പരിസര വിശദീകരണത്തില്‍ ഒതുങ്ങിക്കൂടുന്നു എന്നൊരു പരാതി ഇവിടെ പറഞ്ഞു കൊള്ളട്ടെ.. കഥയുടെ കാതല്‍, പലപ്പോഴും പരിസര വര്‍ണനയില്‍ വായനക്കാരനില്‍ നിന്നും തെന്നിമാറുന്നു. ഇതെന്‍റെ മാത്രം തോന്നല്‍ ആണെങ്കില്‍ ക്ഷമിക്കുക.

Sidheek Thozhiyoor said...

കൂടുതല്‍ മികവുള്ള കഥകള്‍ക്കായി കാത്തുകൊണ്ട്..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

പരിവേദനം അല്ല പരിദേവനം ആണ് ശരി .പിന്നെ പതിവ് കരച്ചില്‍ എന്നെ തോന്നിയുള്ളൂ ,മംഗളം വാരികയിലെ കണ്ണീരും കിനാവും പംക്തി പോലെ ..