Friday, February 11, 2011

മരുഭൂമിയെ അറിഞ്ഞത്.....


പെട്ടെന്നായിരുന്നു അവള്‍അയാളെ മുറുകെപിടിച്ചത്.പിന്നെ അയാളുടെ ചുണ്ടുകള്‍ബലമായി അവളുടെ ചുണ്ടിനിടയില്‍ബന്ധിച്ചിട്ടു.അല്‍പ സമയത്തെ അമ്പരപ്പിനൊടുവില്‍സമനില വീണ്ടെടുത്തു കുതറി മാറുമ്പോള്‍മുകള്‍ഭാഗം മുതല്‍താഴെവരെ അബായയുടെ നഗ്നമായിരുന്ന ദൃശ്യം അയാളെ വീണ്ടും ഭയചകിതനാക്കി.ധൃതിയില്‍ഷോറൂമില്‍നിന്നും റോഡരികിലെക്ക് ഇറങ്ങി നിന്നപ്പോഴും അയാള്‍കിതക്കുകയായിരുന്നു.

രക്ഷപ്പെടണം..എങ്ങിനെയെങ്കിലും ഇവിടെ നിന്നു..ഈ മാര്‍ക്കെറ്റില്‍ നിന്നു ,,ഈ രാജ്യത്തുനിന്ന് എവിടെക്കെങ്കിലും. ഒരക്ഷരം പോലും ഉരിയാടാതെ തല താഴ്ത്തി മറുഭാഗത്തുള്ള ഫ്ലാറ്റിലേക്ക് കയറിപ്പോകുംനേരം അവള്‍ഒന്നുകൂടി തിരിഞ്ഞു നോക്കിയ കണ്ണുകളില്‍നിഴലിച്ച വികാരമെന്തായിരുന്നുവെന്നു അയാള്‍ക്ക്‌വിവേചിച്ചറിയാന്‍കഴിഞ്ഞില്ല.

വെള്ളിയാഴ്ച ആയതിനാല്‍മാര്‍ക്കെറ്റ് ശൂന്യമായിരുന്നു.പണത്തിനോട് ആര്‍ത്തി പൂണ്ട യമനിയായൊരു വ്യാപാരിയായിരുന്നു അയാള്‍ ജോലി ചെയ്യുന്ന ഷോറൂമിന്റെ ഉടമസ്ഥന്‍.വാരാന്ത്യങ്ങളിലെ വീണു കിട്ടുന്ന വെള്ളിയാഴ്ചകളില്‍എയര്‍കണ്ടീഷന്റെ മുരള്ച്ചക്കൊപ്പം ഒരു മഴക്കാലം മനസ്സിലാവാഹിച്ചു ഉച്ച വരെ മൂടിപ്പുതച്ചുറങ്ങുന്ന സഹമുറിയന്മാരെ ഓര്‍ത്ത്‌അസൂയപ്പെട്ടും യമനിയായ ഉടമസ്ഥന്റെ തലയില്‍ഇടിത്തീ വീഴണേയെന്ന ശാപത്തോടെയാവും എല്ലാ വെള്ളിയാഴ്ചകളിലും തന്റെ ജോലിയില്‍വ്യാപ്രുതനാവാറുള്ളതു.

ഷോറൂമിന് എതിര്‍വശം ആകാശം മുട്ടിക്കിടന്നൊരു കെട്ടിടമായിരുന്നു.അതില്‍താമസക്കാരില്‍ ഭൂരിഭാഗവും സ്വദേശികളായ അറബികളും.ഷോറൂമില്‍നിന്നും നോക്കിയാല്‍കാണാന്‍പാകത്തിലുള്ള ഫ്ലാറ്റിലെ ജാലകത്തിലൂടെ പലപ്പോഴും തന്നെ നോക്കിനില്‍ക്കുന്ന കണ്ണുകള്‍അയാളില്‍അസ്വസ്ഥത ഉളവാക്കിയിരുന്നു.അഞ്ചാറു വയറുകള്‍തന്നെ മാത്രം മലയാളക്കരയില്‍ പ്രതീക്ഷിച്ചിരിക്കുന്ന രംഗമാണ് പലപ്പോഴും അയാളെ ആ നോട്ടങ്ങളില്‍നിന്നും പിന്തിരിപ്പിചിരുന്നത്.

അന്നും ഒരു വെള്ളിയാഴ്ചയായിരുന്നു.പതിവ് പോലെ മാര്‍ക്കെറ്റ് ശാന്തം.റോഡില്‍വാഹങ്ങള്‍വളരെ കുറവ്.ഷോറൂം തുറന്നു അല്പം കഴിഞ്ഞപ്പോഴാണ് സ്വദേശിയായ നീളം കുറഞ്ഞൊരു വൃദ്ധന്‍വിലകുറഞ്ഞൊരു സുഗന്ധദ്രവ്യം വിലപേശി വാങ്ങിപ്പോയത്.അയാള്‍തന്ന പണം മേശവലിപ്പില്‍ഒതുക്കിവെക്കുമ്പോഴാണ് മുഖം മറക്കാത്ത സുന്ദരിയായ ഒരു സ്ത്രീ അവിടേക്ക് കയറി വന്നത്.ഉള്‍വശം തൂണുകള്‍തിരിച്ചു അളമാരികളാക്കിയ ഫ്രെയിമുകളില്‍അറേബ്യന്‍അത്തറുകളും സുഗന്ധദ്രവ്യങ്ങളും അടുക്കിവെച്ചിരുന്നു.

അവസാനത്തെ തൂണില്‍മുന്‍വശത്ത്‌നിന്നും നോക്കിയാല്‍കാണാന്‍ കഴിയാത്ത ഭാഗത്ത് വെറുതെ പരതുകയായിരുന്നു സ്ത്രീ.അയാള്‍അടുത്തെത്തിയതും ഈ കന്നുകലാനല്ലോ പലപ്പോഴും തന്നെ പിന്തുടരുന്നതെന്ന് അയാളുടെ ഉപബോധ മനസ്സ് മന്ത്രിക്കാന്‍തുടങ്ങുമ്പോഴാണ് പെട്ടെന്നവള്‍അയാളെ മുറുകെ പിടിച്ചതും ചുംബിച്ചതും.

ജീവിതത്തിലെ ആദ്യ അനുഭവം .ആദ്യചുംബനത്തിന്റെ മാസ്മരികതയോ അബായക്കുള്ളിലെ നിറഞ്ഞ മേനിയുടെ നഗ്നതയോ അയാളെ ആസ്വദിക്കാനുള്ള മാനസികാവസ്ഥക്കു പകരം തന്നെ പ്രതീക്ഷിച്ചിരിക്കുന്ന ആറു വയറുകളും ആരെങ്കിലും കണ്ടുപിടിച്ചാല്‍ കടലിനിക്കരെയുള്ള രാജ്യത്തെ നിയമങ്ങളും അയാളെ ഭയത്തിന്റെ ഏതോ അപായതീരങ്ങളില്‍ കുടിയിരുത്തി.

''ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ആ ഗ്രോസറിയില്‍ നിന്നും വാങ്ങിക്കൊണ്ടു വരൂ '' എന്ന് ആജാനുബാഹുവായ അറബി പറഞ്ഞപ്പോഴാണ് അയാളുടെ ആടംഭര വാഹനത്തില്‍മയക്കത്തിലായിരുന്ന അയാള്‍ചിന്തകളില്‍നിന്നും ഉണര്‍ന്നത്. ഡിവൈഡറകളില്ലാതെ വിശാലതയോടെ വിജനമായ റോഡിനു വലതുവശത്തായിരുന്നു പെട്രോള്‍പമ്പും ചെറിയൊരു ഗ്രോസറിയും.അറബി ഏല്‍പ്പിച്ച ഇരുനൂറു റിയാലുമായി ഗ്രോസറിയിലേക്ക് കയറുമ്പോഴും അത്ഭുതമായിരുന്നു ,പലതവണ ചോദിച്ചിട്ടും തനിക്കു ലഭിക്കുവാന്‍പോകുന്ന ജോലി എന്താണെന്നിയാള്‍പറയാത്തത്..?

വെള്ളിയാഴ്ചകളുടെ വിജനമായ പ്രഭാതങ്ങളില്‍ സുന്ദരിയായ സ്ത്രീ വീണ്ടും ഷോറൂമിലേക്ക്‌ വരാന്‍തുടങ്ങി.രണ്ടു തവണ മറ്റു ഉപഭോക്താക്കള്‍ഉള്ളതിനാല്‍അവള്‍അല്‍പനേരം ചിലവഴിച്ചു പിന്തിരിഞ്ഞു.ഈ ജോലിയില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടനമെന്ന ആഗ്രഹത്തോടെ വിരസമായി ജോലി തുടരുന്നതിനിടയിലാണ് അജാനുബാഹുവായ ഈ നീണ്ട താടിക്കരനായ അറബിയെ പരിചയപ്പെടുന്നത്.തനിക്കെന്തെങ്കിലും മറ്റൊരു ജോലി സംഘടിപ്പിച്ചു തരണമെന്ന ആദ്യ കൂടിക്കാഴ്ചയിലെ അപേക്ഷക്ക് അയാളെ ആപാദചൂഡമൊന്നു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

പിന്നീടു ഒരാഴ്ചക്ക് ശേഷമാണ് അയാളെ വീണ്ടും കാണുന്നത്.'' നിനക്ക് ഞാനൊരു ജോലി തരപ്പെടുത്തിയിട്ടുണ്ട്.ഇവിടെ നിന്നു കിട്ടുന്ന പ്രതിഫലതിനേക്കാള്‍ഇരുനൂറു റിയാല്‍അധികം.അടുത്ത വ്യാഴാഴ്ച തയ്യാറായി നില്‍ക്കുക.'' ഈ മാര്‍കെറ്റില്‍നിന്നും ആ സ്ത്രീയില്‍നിന്നും രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു ചിന്തയെന്നതിനാല്‍ജോലി എന്തെന്ന് ചോദിച്ചിരുന്നില്ല എന്നതാണ് സത്യം.

നൂറു റിയാലിന് താഴെയേ ഗ്രോസറിയില്‍ ചിലവായിരുന്നുള്ളൂ.ബാക്കി റിയാല്‍അറബിയെ ഏല്പിക്കുമ്പോള്‍നിസ്സംഗതയുടെ ഒരു നോട്ടം അയാള്‍തനിക്കു നേരെ എറിഞ്ഞതെന്തെന്നു അയാള്‍ക്ക്‌ മനസ്സിലായില്ല.തണുപ്പിന്റെ ആരംഭമായിരുന്നു.പുറത്തു തണുപ്പ് നേര്‍ത്തതാണെങ്കിലുംവാഹനത്തിന്റെ ഉള്‍ഭാഗം കടുത്ത തണുപ്പായിരുന്നു.വീതികൂടിയ മുന്സീറ്റിന്റെ വലതു ഭാഗത്ത് അയാളുടെ മെല്ലിച്ച ശരീരം തണുത്തു വിറക്കാന്‍ തുടങ്ങി.നീണ്ട താടിയുഴിഞ്ഞു അജാനുബാഹുവായ അറബി ഏതോ ഗഹനമായ ചിന്തകളില്‍ മുഴുകി.ചെറിയൊരു കുട്ടിയുടെ നേര്‍ത്ത ഖുറാന്‍പാരായണം വാഹനത്തില്‍സാന്ത്വനം പോലെ ലയിച്ചിറങ്ങുന്നത്‌അയാളറിഞ്ഞു.വാഹനം വീണ്ടും ഓടിത്തുടങ്ങിയപ്പോള്‍അയാളുടെ ഓര്‍മ്മകള്‍കോഴിക്കോട് ഈങ്ങാപ്പുഴ എന്ന ഗ്രാമത്തിലേക്ക് ചിറകടിച്ചുയര്‍ന്നു.

എല്ലാമുണ്ടായിരുന്നിട്ടും പെട്ടെന്നൊരു ദിനം അനാഥമായിപ്പോയ തന്റെ കുടുംബത്തെ ക്കുറിച്ചയാള്‍വേദനയോടെ ഓര്ത്തു.ഗ്രാമത്തിലെ കിണര്‍ കുഴിക്കരനായിരുന്നു അയാളുടെ പിതാവ് .ജലത്തിന്റെ സ്രോതസ്സ് കണ്ടുപിടിക്കുന്നതില്‍ അഗ്രഗണ്യനായിരുന്ന പിതാവിനെ അദ്ദേഹം കുഴിച്ച കിണറുകളൊന്നും ജലം കാണാതെ നിരാശനാക്കിയിരുന്നില്ല.

പ്രീഡിഗ്രിക്ക് നല്ല മാര്‍ക്കോടെ പാസ്സായ വാര്‍ത്ത അറിയിക്കാന്‍ ഓടിയെത്തിയ വീട്ടിലേക്കു ആരോ താങ്ങിക്കൊണ്ടു വന്ന പിതാവിന്റെ ചേതനയറ്റ ശരീരം കിണര്‍കുഴിക്കുമ്പോള്‍ഇടിഞ്ഞുവീണ മണ്തിട്ടകള്ക്കിടയിലെ പാറക്കല്ലുകളുടെ ചതവുകളാല്‍വികൃതമായിരുന്നു.പിന്നീട് അഞ്ചാറു വയറുകള്‍ അരപ്പട്ടിണിയില്‍നിന്നും മുഴുപ്പട്ടിണിയിലേക്ക് പരിണമിച്ചപ്പോള്‍അയാളും പിതാവിന്റെ പിന്മുറക്കാരനായി കിണര്‍കുഴിക്കാനിറങ്ങി.

പുതിയ ഓരോ കിണര്‍ പിറക്കുമ്പോഴും താഴെയുള്ളവരുടെ വിദ്യാഭ്യാസവും ദൈനം ദിന ചിലവുകളും എടുക്കാനാവാത്ത ഭാരമായപ്പോഴാണ് താമസിച്ചിരുന്ന ഏഴു സെന്റും പുരയിടവും പണയം വെച്ചു അയാളും ഒരു പ്രവാസിയായത്‌.

വാഹനം ടാറിട്ട റോഡില്‍നിന്നും മരുഭൂമിയിലേക്ക് പ്രവേശിച്ചിരുന്നു.കള്ളിമുള്‍ചെടികള്‍പോലും കാണാതെ ശൂന്യമായ മരുഭൂമി വായിച്ചറിഞ്ഞ അറിവുകള്‍മാത്രമായിരുന്നു അതുവരെ.ഊഹംവെച്ചു മണല്‍ക്കുന്നുകളെ വെട്ടിച്ചു മുന്നേറുന്ന വാഹനത്തില്‍അറബിക്ക് ദിശ തെറ്റുമോ എന്നായിരുന്നു അയാളുടെ ചിന്ത.ചുറ്റും അനന്തമായിക്കിടന്ന മരുഭൂമിയിലെ സഞ്ചാരം ഭയത്തിന്റെ ചെറിയൊരു നെരിപ്പോട് അയാളില്‍എരിഞ്ഞു തുടങ്ങി.

സന്ധ്യാ സൂര്യന്‍മണല്ക്കുന്നുകള്‍ക്ക് നെറുകയില്‍ഒളിക്കുവാനായി ചുവന്ന ഒരു ഗോളം പോലെ അപാരതയില്‍തയ്യാറായി നിന്നു.

വാഹനത്തിനു മുമ്പില്‍ദൃശ്യമായ ഒട്ടകക്കൂട്ടത്തിനു കടന്നു പോവാനുള്ള സാവകാശം കൊടുത്തു അറബി അല്‍പ നേരം വാഹനം നിര്‍ത്തിയിട്ടു.ഒട്ടക വരിയിലേ അവസാന ഒട്ടകക്കുട്ടിയും കടന്നു കഴിഞ്ഞപ്പോള്‍വീണ്ടും യാത്രയാരംഭിച്ചു..

വഴിത്താരകളില്‍ കാറ്റ് പിറത്തിയിട്ട ചെറുമണല്ക്കൂനകളെ സമനിലയില്‍വിരിച്ചിട്ടു വാഹനം ഓടിയെത്തി നിന്നത് മരുഭൂമിയില്‍പ്രകൃതിയൊരുക്കിയ നാല് മണല്ക്കുന്നുകളാല്‍ചുറ്റിട്ട ഒരു സമതലത്തിലായിരുന്നു.

സന്ധ്യാ സൂര്യന്‍പൂര്‍ണ്ണമായും കുന്നുകളുടെ പുറകിലേക്കൊളിച്ചു സമതലം മുഴുവന്‍കുന്നുകളുടെ ഇരുണ്ട ചിത്രം വരച്ചിട്ടു.ഒരു മണല്ക്കുന്നിനു നേരെതാഴെ നിര്‍ത്തിയിട്ട ഒരു പഴയ ടാങ്കര്‍ലോറി , ഒരു ചെറിയ കൂടാരം,പിന്നെ മരപ്പലകകളാല്‍ അടിച്ചുണ്ടാക്കിയ ഒരു വലിയ ഷെഡില്‍നിറയെ ആടുകളും.

വാഹനത്തിന്റെ ശബ്ദംകേട്ടു കൂടാരത്തിനുള്ളില്‍നിന്നും പുറത്തേക്ക് വന്ന രണ്ടു അപരിഷ്കൃത മനുഷ്യക്കോലങ്ങളെ സംഭ്രമത്തോടെ നോക്കുമ്പോഴാണ് താന്‍വന്നുപെട്ട അപകടത്തെക്കുറിച്ചയാള്‍ ബോധവാനായത്.അറബി രണ്ടു പേരെയും അഭിവാദ്യം ചെയ്തു.പിന്നെ അയാളെ അവര്‍ക്ക് പരിചയപ്പെടുത്തി.അവരുടെ സംസാരങ്ങളില്‍നിന്നും അറിയാന്‍കഴിഞ്ഞത് അപരിഷ്കൃതരില്‍ ഒരാള്‍പാകിസ്ഥാനിയും മറ്റെയാള്‍ബംഗ്ലാദേശു കാരനും.

പാകിസ്ഥാനിയെ അവധിക്കായി നാട്ടില്‍വിടുന്നതിലെ ഒഴിവിലേക്കാണ് തന്നെ ഇവിടെ എത്തിച്ചതെന്നും ഒരു നടുക്കത്തോടെ അയാള്‍ഓര്‍ത്തു. വെറും മണലില്‍ദേഹശുദ്ധിചെയ്തു അവര്‍സന്ധ്യാ നമസ്കാരത്തില്‍ മുഴുകി.''ക്ഷമിക്കണം ഇതാണ് ജോലി എന്ന് നിന്നോട് ആദ്യം പറഞ്ഞാല്‍നീ വരില്ല എന്നെനിക്കറിയാം.വെറും ഒരാഴ്ച നീ ഈ ജോലിയില്‍വ്യാപ്രുതനാവുക.അടുത്ത വ്യാഴാഴ്ച ഇതേ സമയം ഞാന്‍ഇവിടെ വരും നിനക്കീ ജോലി ഉള്കൊല്ലാനാവുന്നില്ലെങ്കില്‍ഞാന്‍നിന്നെ തിരിച്ചു കൊണ്ടുപോവും''

അറബിയുടെ വാക്കുകള്‍ഏതോ ഇരുണ്ട ഗുഹയില്‍നിന്നെന്ന പോലെ അയാളുടെ കാതില്‍മുഴങ്ങുകയായിരുന്നു.സമനില വീണ്ടെടുക്കുമ്പോള്‍പാകിസ്ഥാനിയെയും കൊണ്ട് അറബിയുടെ വാഹനം ഒരു പൊട്ടുപോലെ മരുഭൂമിയില്‍ഇല്ലാതാവുന്നത് അയാളറിഞ്ഞു.

കൂടാരത്തില്‍പാകിസ്ഥാനിയുടെ ആട്ടിന്‍മണമുള്ള കട്ടിലിലേക്ക് തന്റെ ബെഡ്ഷീറ്റ്‌എടുത്തു വിരിക്കുമ്പോള്‍അയാളുടെ കണ്ണുകള്‍നിറഞ്ഞു തൂകിയിരുന്നു.മസൂദ് എന്ന ബംഗ്ലാദേശി ഇടയന്‍ഒന്നും മിണ്ടാതെ അടുത്ത കട്ടിലില്‍കയറി കൂര്‍ക്കം വലിച്ചുറങ്ങാന്‍തുടങ്ങി.

പുറത്ത്‌തണുപ്പും കൂടെ നിലാവും പെയ്തു തുടങ്ങി.മണല്ക്കുന്നുകളുടെ ഇടയിലൂടെ നൂണ്ടുവന്ന കാറ്റ് കൂടാരത്തിന്റെ കട്ടിയേറിയ തുണിചുറ്റിയ പള്ളയില്‍ഊക്കോടെ ആഞ്ഞടിച്ചു.പൂര്‍ണ്ണ ഗര്‍ഭിണികളായ പെണ്ണാടുകള്‍ ഗര്ഭാലസ്യത്തില്‍മരപ്പലകയിലേക്ക് തല ചായ്ച്ചു കണ്ണടച്ചു കിടന്നു. ചെറു സുഷിരങ്ങളില്‍ക്കൂടി നുഴഞ്ഞു കയറിയ നിലാത്തുണ്ടുകള്‍കൂടാരത്തിനകത്ത് മരുഭൂമിയുടെ നിഴല്‍ച്ചിത്രം വരഞ്ഞിട്ടു.

എപ്പോഴാണ് മയങ്ങിപ്പോയതെന്നറിയില്ല. പുലര്‍ച്ചെ തട്ടിയുണര്‍ത്തിയ ബംഗ്ലാദേശി മസൂദ് അയാളെ മരപ്പലകയടിച്ചുണ്ടാക്കിയ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി .അകത്തു ചെറിയൊരു വേലി തിരിചിട്ടത്തില്‍ പുതുതായി പ്രസവിച്ച പത്തോളം ആടുകളും കുട്ടികളും .അവര്‍ക്ക് തീറ്റയും വെള്ളവും കൊടുക്കണം അതായിരുന്നു അയാളുടെ ചുമതല.

വെട്ടം വീഴാന്‍ഇനിയും ബാക്കി ,ബാക്കിയുള്ള ആടുകളെ പ്രത്യേകമൊരു ശബ്ദത്താല്‍പുറത്തേക്ക് നയിച്ചു അവശനായ ഒരു കഴുതയുടെ പുറത്ത്‌അതിലും അവശനായ മസൂദ് തന്റെ ഇടയജോലിക്കായി മരുഭൂമിയിലെ പച്ചത്തുരുത്തുകള്‍ തേടി യാത്രയായി.സ്വപ്നാടനത്തിലെന്ന പോലെ അയാള്‍വീണ്ടും കൂടാരത്തിലെത്തി ഉറക്കം തുടങ്ങി.

 സൂര്യന്‍ഉച്ചിയിലെത്തിയ നേരമാണ് മസൂദ് തിരിച്ചെത്തിയതും അയാള്‍ ഉറക്കമെണീറ്റതും.താനേല്പിച്ച ജോലിയൊന്നും അയാള്‍ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയ മസൂദ് അവന്റെ ഭാഷയിലെന്തോ പിറുപിറുക്കുന്നത് അയാള്‍അവ്യക്തമായി കേട്ടു.വിശപ്പ്‌ സ്വതവേ മെലിഞ്ഞ അയാളെ കൂടുതല്‍ക്ഷീണിതനാക്കി.മസൂദ് നിര്‍ബന്ധിപ്പിച്ചു കഴിപ്പിച്ച ഭക്ഷണത്തിന്റെ ഊര്‍ജ്ജത്താല്‍പകലുറങ്ങിയും രാത്രി ഉറങ്ങാതെ മരുഭൂമിയെ അറിഞ്ഞും നീക്കിയ ആറു പകലുകള്‍ക്കും രാത്രികള്‍ക്കുമൊടുവില്‍ അടുത്ത രാവ്‌പുലര്‍ന്നാല്‍ വ്യാഴാഴ്ചയായിരുന്നു.

അറബി തന്നെ തിരികെക്കൊണ്ട് പോകാമെന്നേറ്റ ദിവസം .വിവസ്ത്രയായ പകലിനെ മെല്ലെ മൂടു പട മണിയിച്ചു രാത്രി വിരുന്നിനെത്തി.അതിരംപുല്ലില്‍ചവിട്ടി വഴിമറന്ന ഇടയനെപോലെ മസൂദിന്റെ ക്ഷീണിച്ച കഴുത അനങ്ങാതെ എന്തോ ഓര്‍ത്തു നിന്നു.

മസൂദിന്റെ കൂര്‍ക്കം വലി അസഹ്യമായൊരു താളത്തിലേക്ക് നീങ്ങിയപ്പോള്‍അയാള്‍ മരുഭൂമിയിലെ നിലാവിലെക്കിറങ്ങി.അരികിലായി ഇണകളുണ്ടായിട്ടും ബന്ധനത്താല്‍ വേഴ്ച്ചക്കാകാതെ അകലം പാലിച്ചിട്ട മരക്കുറ്റികളില്‍ആരോഗ്യഗാത്രരായ ആണാടുകള്‍ മദജലം വിസര്‍ജ്ജിച്ചു.തണുത്ത കാറ്റിനു ഒട്ടകപ്പാലിന്റെ മണമായിരുന്നു.

പാല്‍നിലാവില്‍ മണല്‍കൂനകള്‍ മരുഭൂമിയുടെ സ്ഖലനങ്ങലായ് നിറയാന്‍തുടങ്ങി. പകലെന്നു നിനച്ചു കള്ളിമുള്‍ക്കാടുകള്‍ലക്‌ഷ്യംവെച്ചു നീങ്ങിയ ഒരൊട്ടകം മുട്ടുകുത്തിയ ഇടത്ത് അയാളുടെയും ഒറ്റപ്പെടുന്ന സങ്കടപ്പുഴയില്‍ഒരായിരം വേവലാതികളുടെ തോണികള്‍ തുഴയില്ലാതെ നിന്നു.രാത്രി കൂടുന്നതിനൊപ്പം നിലാവ് വെളുപ്പിച്ച മണല്‍തരികള്‍ അയാളെ ഏതോ മാസ്മരികമായ ലോകത്തിലേക്ക് കൂട്ടികൊണ്ടുപോയി.കാറ്റ് മരിച്ചിട്ട ഒരു മണല്ക്കൂനക്ക് വശം ചേര്‍ന്ന് മസൂദിന്റെ കഴുത ഉറക്കം തുടങ്ങിയിരുന്നു.

8 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അനന്തമായ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയൊരു മനസ്സിന്‍റെ വിഭ്രാന്തികള്‍ ഭംഗിയായി അവതരിപ്പിച്ചു.

മനു കുന്നത്ത് said...

വളരെ നന്നായി എഴുതി ഷാജി...!!
നല്ല പരിചയസമ്പന്നമായ എഴുത്ത്.....!!
അഭിനന്ദനങ്ങള്‍ .......!

കൊമ്പന്‍ said...

ഒരു നല്ലകഥ ഒരു പക്ഷെ നമ്മളില്‍ പലരും അനുഭവിച്ച കഥ അവതരണവും ഗംഭീരം വൈകി എത്തിയതില്‍ ഖേദിക്കുന്നു

രമേശ്‌ അരൂര്‍ said...

കൊള്ളാം ..ഇഷ്ടപ്പെട്ടു ..

നീലക്കുറിഞ്ഞി said...

ആഴി പോലെ വിശാലമായ മണല്‍ക്കാട്ടില്‍ നിസ്സംഗതയുടെ മേലാപ്പ് ചുറ്റിയ മനുഷ്യര്‍ ..മനുഷ്യ മനസ്സുകളുടെ ചാപല്യങ്ങളില്‍ കണ്ണും കാലുമിടറരുതെന്ന് വിശപ്പ് പഠിപ്പിച്ച പാഠമുള്‍ക്കൊണ്ട് ആരുടേയൊക്കെയോ വയറുകളിലെരിയുന്ന കനലുകളെ തണുപ്പിക്കാന്‍ ..വളരെ ഭംഗിയോടെ തന്നെ ആ നിലാവിന്റേയും കാറ്റിന്റേയും മണലിലുള്ള വികൃതികള്‍ വരച്ചു കാണിച്ചു..ഭാവുകങ്ങള്‍ ഷാജി..

ഷാജു അത്താണിക്കല്‍ said...

ആശംസകള്‍
നന്നായി എഴുതി

Jefu Jailaf said...

മനോഹരമായ വിവരണം.. അഭിനന്ദനങ്ങൾ..

Arif Zain said...

ഒരു പാടെഴുതാനുണ്ട്, പക്ഷെ സമയമില്ല എനിക്ക് നിങ്ങളുടെ മറ്റു പോസ്റ്റുകളും, പരമാവധി, ഈ രാവില്‍ തന്നെ വായിച്ചു തീര്‍ക്കേണ്ടതുണ്ട്. പുതുതായോന്നിലേക്ക് നീങ്ങട്ടെ. സമയവുമുണ്ടെങ്കില്‍ അവിടെ എന്തെങ്കിലും എഴുതാം.