Friday, November 25, 2011

ആട് മമ്മതിന്റെ മകന്‍ ....

ഉറങ്ങാന്‍ കിടന്നത് മരുഭൂമിയിലായിരുന്നു. ഉണര്‍ന്നെഴുന്നേറ്റത്   കരിപ്പൂര്‍ വിമാനത്താവളത്തിലും .ആട് മമ്മതിന്റെ ജീവിത യാത്രയുടെ പ്രത്യേകത പോലെ തന്നെ!
         ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, മലബാറിലെ വടകരയെന്ന ഗ്രാമത്തിലെ കുടുംബസ്വത്തായ ഇരുപതു സെന്റു സ്ഥലം വിറ്റ് , കൂടപ്പിറപ്പുകളെ വയനാട്ടില്‍ ഒരു ലക്ഷം വീട് കോളനിയിലാക്കി, ബോംബെ വഴി അബുദാബിയിലേക്ക് വിമാനം കയറിയ അയാള്‍ക്ക്‌, പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത ജീവിതത്തില്‍ തന്റെ ജീവിതമൊഴിച്ചു മറ്റെല്ലാം നേടി.വൈത്തിരിയിലെ മൂന്നേക്കറോളം വരുന്ന ഭൂമിയില്‍ പുരാതനമായി   നിര്‍മ്മിച്ച ടൂറിസ്റ്റു ഹോമിന്റെ ഉടമസ്ഥാവകാശം, തന്റെ പേരിലേക്ക് നാളെ  register  ചെയ്യുമെന്ന് കാര്യസ്ഥന്‍ മമ്മാലി അറിയിച്ചപ്പോള്‍ പറന്നെത്തിയതാണ് ആട് മമ്മതിന്റെ മകന്‍ റഹീം.

        അഹങ്കാരത്തോടെ, ഞാന്‍ ആട് മമ്മതിന്റെ മകനാണെന്ന് ഉറക്കെ വിളിച്ചു പറയണമെന്ന് റഹീമിനു തോന്നിയത് ഇന്നലെ ഉച്ചക്ക് ശേഷമുള്ള ആ സംഭവത്തിനു ശേഷമാണ്.പിന്നേടയാള്‍ അഹങ്കരിക്കാന്‍ വെമ്പി നിന്ന മനസ്സിനെ ശാസിച്ചു.എല്ലാം പടച്ച തമ്പുരാന്റെ വിധി.....
         ടൂറിസ്റ്റു ഹോമിലെ ശിതീകരിച്ച മുറിയില്‍ ഉച്ച മയക്കത്തിലേക്കുള്ള തയ്യറെടുപ്പിലേക്കാണ് ആശ്രിതന്‍ വീരാന്‍ ഒരു വൃദ്ധന്‍ കാണാന്‍ വന്നിരിക്കുന്നു എന്നറിയിച്ചത്.വീരാന്‍ അയാളുടെ മുമ്പിലേക്ക് ആനയിച്ചത് തന്റെ ഓര്‍മ്മകളുടെ പരിധികളിലും അപ്പുറത്തേക്ക് മാഞ്ഞു പോയ വളരെ മെല്ലിച്ച ശരീരവുമായി ഒരു വൃദ്ധന്റെ രൂപമായിരുന്നു.അയാളുടെ അതെ മുഖച്ചായയുള്ള ആരോഗ്യ ദൃഡഗാത്രമായ ഏതോ ഒരു രൂപം തന്റെ മനസ്സിലെവിടെയോ ഒളിച്ചിരിപ്പുണ്ട്.
             അതെ, ഈ മനുഷ്യനെ എനിക്കറിയാം.... പൊടുന്നനെ അയാളുടെ ഓര്‍മ്മകള്‍ മലബാറിലെ ആ ഗ്രാമത്തിലേക്ക് തെന്നി നീങ്ങി.ആട് മമ്മതെന്ന ഇരട്ടപ്പേരിട്ടു ബാപ്പയെ വിളിച്ച ഗ്രാമം......
വീടുകള്‍ തോറും കയറി യിറങ്ങി ആടുകളെ വാങ്ങി ചന്തയില്‍ വിറ്റു കിട്ടുന്ന തുച്ചമായ ലാഭത്തില്‍ വളരെ ഞെരുങ്ങി ജീവിച്ച ബാല്യം...
മൂത്തവനായ തന്റെ താഴേക്കു എട്ടു കുട്ടികളുടെ വിശപ്പിന്റെ വിളിയിലേക്ക് അന്തം വിട്ടു നോക്കി നിന്ന ഉമ്മ.....
ആടുകളെ തേടി ഗ്രാമങ്ങളിലൂടെ അലഞ്ഞ ബാപ്പയുടെ വിണ്ടു കീറിയ കാലടികള്‍ കണ്ടു ഉള്ളു തകര്‍ന്ന കൌമാരം....
            മിക്ക ദിനങ്ങളിലും സൂര്യനുദിക്കും മുമ്പേ ആടുകളെ തേടിയലഞ്ഞു തുടങ്ങുന്ന ജീവിതം പല സന്ധ്യകളും ആടില്ലാതെ ഒരു കയര്‍ത്തുണ്ടുമായാണ്  മടങ്ങിയെത്താറുള്ളത്.വില വര്‍ധനയും ആട് ഫാമുകളുടെ ബാഹുല്യവും ആട് മമ്മതെന്ന ബാപ്പക്ക് ജീവിതം തന്നെ ദുസ്സഹമായ അന്തരീക്ഷത്തിലെക്കാണ് ഒരശനിപാതം പോലെ വിശപ്പിന്റെ മാറാ വ്യാധിയായ കുടല്‍പ്പുണ്ണിന്റെ രൂപത്തില്‍ ഉമ്മയും പരലോകം പൂകിയത്‌.
           രണ്ടു വയസ്സുള്ള ഇളയ കുട്ടിയടക്കം അഞ്ചെട്ടു കുരുന്നു മുഖങ്ങളിലേക്ക് നോക്കി പകച്ചു നിന്ന ബാപ്പയെ വീണ്ടുമൊരു വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത് ഒരു തെറ്റാണെന്ന് ഇപ്പോഴും കരുതുന്നില്ല.പക്ഷെ അവസാനം ബാപ്പയുടെയും വേണ്ടപ്പെട്ടവരുടെയും നിര്‍ബന്ധ പ്രകാരം യൌവ്വനത്തിലേക്ക് കാലൂന്നിയ തന്നെ, തന്റെ മുമ്പില്‍ കാണുന്ന ഈ മെല്ലിച്ച വൃദ്ധന്റെ മകളെ പെണ്ണു കാണാന്‍ പോകാന്‍ നിര്‍ബന്ധിതമായപ്പോള്‍ അനുസരിക്കുകയായിരുന്നു.
        പക്ഷെ മനുഷ്യര്‍ ഒന്ന് ചിന്തിക്കുന്നു പടച്ച തമ്പുരാന്‍ മറ്റൊന്ന് നിശ്ചയിക്കുന്നു.അത്രയൊന്നും വിരൂപനല്ലാത്ത അയാള്‍ ആ പെണ്കുട്ടി മുഖത്തു നോക്കി നിന്നെ എനിക്കിഷ്ടമായില്ല എന്ന് പറഞ്ഞപ്പോള്‍ ,അവളുടെ സഹോദരന്‍ വഴി വിദേശത്തേക്ക് ഒരു വിസ സംഘടിപ്പിച്ചു തന്റെ കൂടപ്പിറപ്പുകളുടെ പട്ടിണി മാറ്റുക ,എന്നതിലുപരി അവര്‍ക്കൊരു ഉമ്മയുടെ തുണയുമായി അവള്‍ കൂടെ യുണ്ടാവുമല്ലോ എന്നൊരു സമാധാനമായിരുന്നു.പക്ഷെ അവളുടെ ആ വാക്കുകള്‍ ഒരു ആണിന്റെ അഭിമാനത്തിനേറ്റ ക്ഷതമായിട്ടാണ് അയാള്‍ക്ക്‌ അനുഭവപ്പെട്ടത്.
         ആദ്യമായി ഒരു പെണ്ണു മുഖത്തു നോക്കി ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോള്‍, മൊത്തം സ്ത്രീകളോട് തോന്നിയ വെറുപ്പ്‌ ഈ നാല്പത്തഞ്ചാം വയസ്സിലും അയാള്‍ മനസ്സില്‍ സൂക്ഷിച്ചു പോന്നു.
         എന്നാല്‍ ഈ വൃദ്ധന്‍ ഒരു നിമിത്തം പോലെ.........
 ദൈവം തമ്പുരാന്‍ തന്നെ യായിരിക്കാം  ഇയാളെ വീണ്ടും തന്റെ മുമ്പിലേക്ക് കൊണ്ട് വന്നതെന്നയാള്‍ വിശ്വസിച്ചു.വൃദ്ധന്‍ അയാളുടെ കഥ പറഞ്ഞു തുടങ്ങി.
         സമ്പന്നമായ തന്റെ ഭൂത കാലത്തെക്കുറിച്ചു..പെട്രോ ഡോളറിന്റെ വരവിലെ സുഖലോലുപതയില്‍  വൃത്തികെട്ട കൂട്ട് കെട്ടിനാല്‍ മദ്യത്തിനടിമയായ തന്റെ ഏക മകനെക്കുറിച്ച് ..അതിലേറെ, തന്റെ സമ്പല്‍ കാലത്ത് ദരിദ്രമായ ആട് മമ്മതിന്റെ ദരിദ്രതയുമായി സാമ്യമുള്ള തന്റെ വര്‍ത്തമാന കാലത്തെ ക്കുറിച്ച്..ഭര്‍ത്താവ് മരിച്ചു വിധവയായി ജീവിക്കാന്‍ വിധിച്ച പതിനാറു വയസ്സുള്ള മകന്റെ മാതാവായ നിന്റെ മുഖത്തു നോക്കി നിന്നെ ഇഷ്ടമില്ലാ എന്ന് പറഞ്ഞ മകളെക്കുറിച്ച്‌...
           വൃദ്ധന്റെ വാക്കുകള്‍ ഇടയ്ക്കിടെ ഗദ്ഗദം കൊണ്ട് മുറിച്ചില് ഉണ്ടാക്കുന്ന ഇടവേളകളില്‍ തന്റെ ഉച്ചയുറക്കം  മറക്കാനായി  അയാള്‍ പുക വലിച്ചു കൊണ്ടിരുന്നു.        വൃദ്ധന്‍  തുടര്‍ന്നു... 
          ഗ്രാമത്തിലെ ഏറ്റവും സുന്ദരനും സമ്പന്നനുമായ യുവാവുമായിത്തന്നെ മകളുടെ വിവാഹം ആര്‍ഭാടമായി നടന്നു.വെറും മൂന്നു മാസത്തെ ദാമ്പത്യ മായിരുന്നു അവള്‍ക്കു വിധിച്ചത് വയനാടന്‍ ചുരമിറങ്ങി വന്ന ഒരു നാഷണല്‍ പെര്‍മിറ്റു ലോറി ഭര്‍ത്താവ് സഞ്ചരിച്ച കാറിനെ നിശ്ശേഷമായി തകര്‍ത്തപ്പോഴാണ് അവളുടെ ജീവിതവും തകര്‍ന്നത്.തങ്ങളുടെ മകന്‍ അപകടപ്പെടാന്‍ കാരണം അവളുടെ ദോഷമാണ് കാരണമെന്ന് അന്ധ വിശ്വാസികളായ ഭര്‍ത്താവിന്റെ വീട്ടുകാരുടെ കുത്ത് വാക്കുകള്‍ക്കു മറുത്തൊന്നും പറയാതെ അവള്‍ തിരികെ വരികയായിരുന്നു.
            അസാമാന്യ ബുദ്ധി ശാലിയും പഠനത്തില്‍ ഏറെ താല്പര്യവുമുള്ള അവളുടെ മകന്റെ തുടര്‍ പഠനത്തിനുള്ള സാമ്പത്തിക സഹായം അത് മാത്രമായിരുന്നു വൃദ്ധന്റെ ഈ വരവിനുള്ള ലക്‌ഷ്യം.
         പൂര്‍ണ്ണമായ മനസോടെ മകന്റെ തുടര്‍ പഠനത്തിനുള്ള സാമ്പത്തിക സഹായവും ആ കുടുംബത്തിന്റെ തന്നെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്തു വൃദ്ധനെ യാത്രയാക്കുമ്പോള്‍ അയാളുടെ മനസ്സില്‍ നന്മ നിറഞ്ഞ അല്പം അഹങ്കാരം ഉടലെടുത്തതോടൊപ്പം, തന്റെ ജീവിതം തന്നെ ഒരു പൊളിച്ചെഴുത്തിനായി അയാളുടെ മനസ്സ് തയ്യാറെടുക്കുകയായിരുന്നു...........





 

5 comments:

Unknown said...

make ur font little bit big

ഒരു ദുബായിക്കാരന്‍ said...

കഥയിഷ്ടായി ...ഈ ടെമ്പ്ലേറ്റ് ഒന്നുമാറ്റി ഒരു സിമ്പിള്‍ ടെമ്പ്ലേറ്റ് ഉപയോഗിച്ചാല്‍ വായന സുഖം ഉണ്ടാകുമായിരുന്നു

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

നന്നായിരിക്കുന്നു സുഹൃത്തേ ഒരു നന്മണ്ടന്‍ ടച്ച് ഉള്ള കഥ... നല്ല ഒരു വായനാനുഭവം തന്നെ ..ആശംസകള്‍ ....

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..............

khaadu.. said...

ആദ്യം വായിച്ച ''ഇല്ലിമുള്‍ വേലികള്‍...'' എന്നാ കഥയുമായി ചില സാമ്യങ്ങള്‍...

എന്റെ തോന്നലായിരിക്കും...

ആശംസകള്‍...