Friday, May 25, 2012

അതിര്‍ത്തി ലംഘിക്കുന്നവര്‍.


''ആദര്‍ശങ്ങള്‍ എല്ലാം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.''പതിഞ്ഞതെങ്കിലും ദൃഡമായ സ്വരത്തില്‍ മാഷ്‌ എന്നോട് പറഞ്ഞത് പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല.

എങ്കിലും ചിലതൊക്കെ പൊളിച്ചെഴുതേണ്ടവയല്ലേ എന്നൊരു ചിന്ത എന്നെ അലട്ടാനും മാഷുടെ വാക്കുകള്‍ ശ്രവിച്ച എനിക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

അഴിമുഖത്ത് പകല്‍ മരണം കാത്തുകിടന്നു.പാതി പൊളിച്ചെടുത്ത  വളരെ പഴക്കംചെന്ന ഒരു ചരക്കുകപ്പലിന്റെ അവശിഷ്ടങ്ങളില്‍ മൃതപ്രായനായ വെയില്‍ തളര്‍ന്നു കിടന്നു.

മാഷ്‌ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന രഹസ്യത്തെ ക്കുറിച്ചായിരുന്നു ഞാന്‍ അപ്പോഴും ചിന്തിച്ചിരുന്നത്.പ്രൈമറി ക്ലാസ്സുകളില്‍  മലയാളം പഠിപ്പിച്ച ഗുരുനാഥനെ ന്നതിലുപരി മാഷ്‌ തന്റെ ആരൊക്കെയോ ആയിരുന്നു.

തന്റെ വ്യക്തിത്വ വികസനത്തില്‍ ഏറെ പങ്ക്‌ വഹിച്ച ആള്‍ ,ഉറ്റ സുഹൃത്തു,ജേഷ്ടന്‍,മാര്‍ഗ്ഗ ദര്‍ശി ,തുടങ്ങി വിവേചിച്ച റി യാനാവാത്ത എന്തൊക്കെയോ അനുഭവം.
ഒരു ചെറു ശാസനയില്‍ മനംനൊന്ത് ഒരു മുഴം കയറില്‍ ജീവനൊടുക്കിയ പൊന്നോമന മകളുടെ ജഡം പോലും തിരിച്ചറിയാന്‍ കഴിയാതെ മനോരോഗിയായി ത്തീര്‍ന്ന പത്നിയുടെ ദുഃഖ മല്ലാതെ  മറ്റെന്തായിരിക്കും മാഷെ അലട്ടുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കാന്‍ ഞാന്‍ അശക്തനായിരുന്നു.

പതിവിനു വിപരീതമായി അഴിമുഖത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഒരു ചരക്കു കപ്പല്‍  അതിര്‍ത്തി ലംഘന ത്തിന്റെ പേരില്‍ നന്കൂരമിടാനുള്ള തയ്യാറെടുപ്പിലായിരുന്നു.വാനത്തിന്റെ ഇളം നീല നിറമുള്ള  വസ്ത്രമിട്ട സമുദ്ര പാലകര്‍ സസൂക്ഷ്മം കപ്പലിന്റെ എല്ലാ ഭാഗങ്ങളും വീക്ഷിച്ചു തുടങ്ങി.

വെയില്‍ മരിച്ചു വീണ അഴിമുഖത്തിന്റെ നഗ്നതയിലേക്ക്‌ സന്ധ്യയൊരു കരിമ്പടം കടം നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു.

''വിധികളില്‍ വിശ്വസിക്കുന്നില്ല.എങ്കിലും എന്തൊക്കെയോ വിപരീതങ്ങളാല്‍ സംഭവിച്ചതും ,സംഭവിച്ചു കൊണ്ടിരിക്കുന്നതും ''മാഷ്‌ പതിയെ പറഞ്ഞു തുടങ്ങി.

എന്നില്‍ നിന്നും ഒരു മൂളലിന്റെ ആവശ്യകത പോലും അവിടെയില്ലെന്നു ഞാനറിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും തുടര്ന്നു.

''പ്രതീക്ഷകള്‍ മുഴുവന്‍ അവനിലായിരുന്നു.ഒരിക്കലും ശ്രദ്ധിക്കാന്‍ കഴിയാതെ പോയ എന്റെ മകനില്‍''.

മാഷുടെ ശബ്ദത്തിന്റെ പതര്‍ച്ച അറിഞ്ഞ ഞാന്‍ അഴിമുഖത്ത് വിരിച്ചിട്ട സന്ധയുടെ കരിമ്പടം പോലെ അദ്ദേഹത്തിന്റെ മുഖവും  ഇരുണ്ടി രിക്കാംഎന്നു  വിശ്വസിച്ചു.

''അപഥ സഞ്ചാരത്തില്‍ അകപ്പെട്ടു പോയ യുവത്വത്തിന്റെ പര്യായം പോലെ എനെറെ  മകനും...''

സമുദ്ര പാലകരുപയോഗിച്ച ശക്തമായ വെളിച്ചം മാഷുടെ കണ്ണു നീരില്‍ തട്ടി എന്റെ മുഖത്തേക്ക് പ്രതിഫലിച്ചപ്പോള്‍ എന്റെ മുഖവും പൊള്ളിയത്‌ ഞാന്‍ അറിഞ്ഞു.

അര്‍ദ്ധ സഹോദരന്റെ വിവാഹിതയും കൈക്കുഞ്ഞുമുള്ള യുവതിയുമായി ഒളിച്ചോടിപ്പോയ മകന്റെ വാര്‍ത്ത കേള്‍ക്കാന്‍ എനിക്ക് ധൈര്യമില്ലാതിരുന്നത് എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ ഞാനെങ്ങിനെ അഭിമുഖീകരിക്കും എന്ന ഭയത്താലായിരുന്നു.

സമുദ്രാതിര്‍ത്തി ലംഘി ക്കപ്പെട്ട കപ്പലിലെ ജീവനക്കാരെ സമുദ്ര പാലകര്‍ നടത്തിക്കൊണ്ടു പോയ വഴിയിലെ അല്‍പ വെളിച്ചം പിന്തുടര്‍ന്ന് ഞാന്‍ തിരികെ പോരുമ്പോള്‍ അഴിമുഖത്ത് വീണ മാഷുടെ കണ്ണുനീരിനാല്‍ ഒരു പ്രളയം രൂപപ്പെട്ടിരുന്നു..

4 comments:

ഒരു കുഞ്ഞുമയിൽപീലി said...

കുറഞ്ഞ വരികളില്‍ കാലികമായ വസ്തുത പറഞ്ഞു ,കഥയ്ക്ക് നീളം കുറഞ്ഞതായി അനുഭവപ്പെട്ടു ,നല്ല ഭാഷ ഇനിയും തുടരട്ടെ എഴുത്ത് എല്ലാ ആശംസകളും ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

പടന്നക്കാരൻ said...

simple story strong meaning...

ajith said...

അതിര്‍ത്തി ലംഘിച്ചാല്‍ എല്ലാര്‍ക്കും വിഷമം മാത്രമേ വരൂ അല്ലെ? നല്ല ചെറുകഥ.

മണ്ടൂസന്‍ said...

വളരെ ചെറിയൊരു കഥയിലൂടെ വളരെ വലിയ ഒരു കാര്യം പറഞ്ഞു. അതിർത്തി ലംഘിച്ചാൽ അതിന്റെ ഫലം ആരേയൊക്കെ വേദനിപ്പിക്കുമെന്ന് ആർക്കുമറിയില്ല. ആർക്കുമതറിയാൻ താൽപ്പര്യവുമുണ്ടാവില്ല. ചില അതിർത്തികൾ നല്ലതാണ്, പലരും അതിർവരമ്പുകൾ ഒന്നിനും നല്ലതല്ലെന്നുള്ള അഭിപ്രായമുള്ളവാരാണെങ്കിലും.! നമ്മുടെ സുഗമമായ ജീവിതത്തിന് ചില അതിർത്തികൾ എന്തുകൊണ്ടും നല്ലതാണെന്ന് എല്ലാവരേയും ബോധ്യപ്പെടുത്തുന്ന തരത്തിൽ കഥയവതരിപ്പിച്ചു. ആശംസകൾ.